Accessibility Menu
മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച് തെളിവുകളോടെ റിപ്പോർട്ട് ചെയ്യുന്നവർക്കുള്ള പാരിതോഷികം, ചുമത്തുന്ന പിഴത്തുകയുടെ നാലിലൊന്നാക്കിയ വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. പരമാവധി 2500 രൂപ എന്ന നിലവിലെ പരിധി എടുത്തുകളയാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഗുരുതരമായ കുറ്റകൃത്യം തെളിവുകളോടെ റിപ്പോർട്ട് ചെയ്യുന്നവർക്ക് ഉയർന്ന പാരിതോഷികം ലഭിക്കാനുള്ള സാഹചര്യമൊരുങ്ങും. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ പൊതുജനപങ്കാളിത്തം വർധിപ്പിക്കാൻ വേണ്ടിയാണ് നടപടി.
മാലിന്യം വലിച്ചെറിയുന്നത് പൊതുജനങ്ങൾക്ക് തെളിവുകളോടെ റിപ്പോർട്ട് ചെയ്യാനുള്ള 9446700800 വാട്ട്സാപ്പ് നമ്പറിന് വലിയ സ്വീകരണമാണ് പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത്. ചുരുങ്ങിയ മാസങ്ങൾ കൊണ്ടുതന്നെ 8674 പരാതികളാണ് വാട്ട്സാപ്പ് വഴി ലഭിച്ചത്. കൃത്യമായ വിവരങ്ങൾ സഹിതം ലഭിച്ച 5361 പരാതികൾ സ്വീകരിച്ചു. ഇതിൽ 4525 കേസുകളിലും മാലിന്യം നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്നവരുടെ വിശദാംശങ്ങളും തെളിവുകളുമുൾപ്പെടെ ലഭിച്ച 439 കേസുകളിൽ കുറ്റക്കാർക്ക് 33.5 ലക്ഷം രൂപ പിഴ ചുമത്തുകയും 31 പേർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങളുടെ പ്രതികരണം കൂടി പരിഗണിച്ചാണ് പാരിതോഷികത്തിന്റെ പരിധി എടുത്ത് കളഞ്ഞത്. പിഴത്തുക വർദ്ധിപ്പിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്.
തെളിവുകളോടെ വിവരം നൽകുന്ന എല്ലാവർക്കും പാരിതോഷികം ലഭിക്കുന്നുവെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഹരിതകർമ്മ സേനാംഗങ്ങൾ, എൻഎസ്എസ് വളണ്ടിയർമാർ, എസ്പിസി കേഡറ്റുകൾ, കോളജ് വിദ്യാർഥികൾ തുടങ്ങി എല്ലാ വിഭാഗത്തെയും ഈ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാക്കാൻ കഴിയണം. പരാതികൾ കൃത്യമായി നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും തദ്ദേശ സ്വയം ഭരണ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പ്രത്യേക കണ്ട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. പൊതുജനപങ്കാളിത്തത്തോടെ മാലിന്യസംസ്കരണ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.