രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷൺ നഗരവിഭാഗങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ മിന്നും പ്രകടനം നടത്തി കേരളം.
ഇതാദ്യമായി കേരളത്തിൽ നിന്നുള്ള എട്ട് നഗരസഭകൾ ദേശീയ റാങ്കിങ്ങിൽ ആദ്യ നൂറിനുള്ളിൽ ഇടം പിടിച്ചു. കൊച്ചി (ദേശീയറാങ്ക് 50), മട്ടന്നൂർ (ദേശീയറാങ്ക് 53), തൃശൂർ (ദേശീയറാങ്ക് 58), കോഴിക്കോട് (ദേശീയറാങ്ക് 70), ആലപ്പുഴ (ദേശീയറാങ്ക് 80), ഗുരുവായൂർ (ദേശീയറാങ്ക് 82) തിരുവനന്തപുരം (ദേശീയറാങ്ക് 89), കൊല്ലം (ദേശീയറാങ്ക് 93) എന്നിവയാണ് ശുചിത്വമികവിൽ രാജ്യത്തെ മികച്ച 100 നഗരസഭകൾക്കുള്ളിൽ ഇടം പിടിച്ചത്. കഴിഞ്ഞ വർഷം ആയിരത്തിനുള്ളിൽ പോലും കേരളത്തിലെ ഒറ്റ നഗരസഭയും ഉണ്ടായിരുന്നില്ല എന്നിടത്താണ് കേരളം മാലിന്യസംസ്ക്കരണ രംഗത്ത് വൻ മുന്നേറ്റം നടത്തി ചരിത്രം കുറിച്ചത്.
ഇതോടൊപ്പം, ഇത്തവണ 82 നഗരസഭകൾ ആയിരത്തിലിടം പിടിച്ചു എന്നതും കേരളത്തിന്റെ മാലിന്യസംസ്കരണ പ്രവൃത്തികൾക്കുള്ള അംഗീകാരമായി മാറി. 2023 ലെ ബ്രഹ്മപുരം തീപ്പിടിത്തത്തിനുശേഷം സർക്കാർ 'മാലിന്യമുക്തം നവകേരളം' കാമ്പയിനിലൂടെ മാലിന്യസംസ്കരണ രംഗത്ത് നടത്തിയ ശാസ്ത്രീയവും ഫലപ്രദവുമായ ഇടപെടലുകളുമാണ് ഈ മുന്നേറ്റത്തിന് കാരണമായത്.
കണ്ണൂരിലെ മട്ടന്നൂർ നഗരസഭ പ്രത്യേക വിഭാഗത്തിൽ അവാർഡ് നേടി ദേശീയ ശ്രദ്ധയിലേക്കുയർന്നു. മാലിന്യ സംസ്കരണരംഗത്ത് നടത്തിയ ഫലപ്രദമായ മാറ്റങ്ങളാണ് മട്ടന്നൂർ നഗരസഭയ്ക്ക് പ്രത്യേക അംഗീകാരം ലഭിക്കാൻ ഇടയാക്കിയത്. മട്ടന്നൂർ (2023 ൽ 1854) ദേശീയ തലത്തിൽ അൻപത്തിമൂന്നാം റാങ്കും സംസ്ഥാനതലത്തിൽ ഒന്നാം റാങ്കും കരസ്ഥമാക്കി.
സംസ്ഥാന ചരിത്രത്തിലാദ്യമായി 23 നഗരസഭകൾക്ക് ഗാർബേജ് ഫ്രീ സിറ്റി നക്ഷത്ര പദവി നേടാൻ കഴിഞ്ഞു. മൂന്ന് നഗരസഭകൾ 3-സ്റ്റാറും, 20 നഗരസഭകൾക്ക് 1-സ്റ്റാർ റേറ്റിങ്ങും നേടി. സ്വച്ഛ് സർട്ടിഫിക്കേഷനുകളിൽ ഇത്തവണ തിരുവനന്തപുരം കോർപ്പറേഷൻ WATER+ നേടി. മൂന്ന് നഗരസഭകൾക്ക് ODF++ ഉം, 77 നഗരസഭകൾക്ക് ODF+ സർട്ടിഫിക്കേഷനും ലഭിച്ചു. 2023 വരെയുള്ള കണക്കുകൾ പ്രകാരം കൽപ്പറ്റയ്ക്ക് മാത്രമാണ് ഉയർന്ന സർട്ടിഫിക്കേഷനായ ODF++ ലഭിച്ചത്.
ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര പാർപ്പിട-നഗരകാര്യ മന്ത്രി മനോഹർലാൽ ഖട്ടറിൽ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത്, അഡീഷണൽ ചീഫ് സെക്രട്ടറി (LSGD) പുനിത് കുമാർ, തദ്ദേശ സ്വയം ഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി ജോസ്, തദ്ദേശഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ മുഹമ്മദ് ഹുവൈസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ 2023 മുതൽ മാലിന്യനിർമാർജ്ജന രംഗത്ത് സമഗ്രമായ ഇടപെടലുകൾ നടത്തിവരികയാണ്. സർക്കാരിന്റെ തുടർച്ചയായ പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണ് ഈ അവാർഡെന്ന് മന്ത്രി എം.ബി. രാജേഷ് ദില്ലിയിൽ പറഞ്ഞു.
സംസ്ഥാന സർക്കാർ തദ്ദേശസ്വയംഭരണവകുപ്പിനെയും ശുചിത്വമിഷനെയും കൂടാതെ തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിൽ വരുന്ന ഇതര സ്ഥാപനങ്ങളായ ഹരിത കേരളം മിഷൻ, കുടുംബശ്രീ, സി.കെ.സി.എൽ, കെ.എസ്.ഡബ്ല്യൂ.എം.പി എന്നീ സ്ഥാപനങ്ങളുടെ സേവനം സ്വച്ഛ് സർവേക്ഷൻ റാങ്കിംഗിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിച്ചു.
സ്വച്ഛ് സർവേക്ഷൻ ദേശീയ ശുചിത്വ സർവേയുടെ ഘടകങ്ങൾക്കനുസൃതമായി നഗരസഭാതലത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ സമന്വയിപ്പിക്കുന്നതിൽ തദ്ദേശഭരണവകുപ്പും ശുചിത്വമിഷനും നിർണായക പങ്കുവഹിച്ചു. മികച്ച മുന്നേറ്റത്തിന് നഗരസഭാ ചെയർമാൻമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പരിപൂർണ്ണ പിന്തുണ ഉറപ്പാക്കിയതും വിജയം സുനിശ്ചിതമാക്കി.
മട്ടന്നൂരിന്റെ വിജയഗാഥ
മാലിന്യ സംസ്കരണരംഗത്ത് നടത്തിയ ഫലപ്രദമായ മാറ്റങ്ങളാണ് മട്ടന്നൂർ നഗരസഭയ്ക്ക് പ്രത്യേക അംഗീകാരം ലഭിക്കാനും സംസ്ഥാനതലത്തിൽ ഒന്നാമതെത്താനും ഇടയാക്കിയത്. അജൈവ മാലിന്യശേഖരണം, സംഭരണം, സംസ്കരണം എന്നിവ നൂറുശതമാനത്തിൽ എത്തിക്കാൻ മട്ടന്നൂർ നഗരസഭയ്ക്ക് കഴിഞ്ഞു. ഖരമാലിന്യ ശേഖരണ സംവിധാനങ്ങൾ, ദ്രവമാലിന്യ പരിപാലന സംവിധാനങ്ങൾ, ചിക്കൻ വേസ്റ്റ് റെണ്ടറിങ് പ്ലാൻ്റ്, സാനിട്ടറി മാലിന്യ സംസ്കരണം, ബയോ മെഡിക്കൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, വേസ്റ്റ് ടു ആർട്ട്, വണ്ടർ പാർക്കുകൾ, വിവരവിനിമയ-ബോധവൽക്കരണ പ്രവർത്തനങ്ങൾ, RRF സെൻററുകൾ, ഗ്രീൻ പ്രൊട്ടോക്കോൾ പാലിച്ചുള്ള പരിപാടികൾ, ജല സ്രോതസ്സുകളുടെ പരിപാലനം എന്നീ പ്രവർത്തനങ്ങളും മട്ടന്നൂരിനെ മികവിൻ്റെ കേന്ദ്രമാക്കി. പിപിപി മാതൃകയിൽ പ്രവർത്തിക്കുന്ന 40 ടിപിഡി ചിക്കൻ റെൻഡറിങ് പ്ലാൻ്റിൻ്റെ സംസ്കരണ രീതികളും മട്ടന്നൂരിൻ്റെ ശ്രദ്ധേയമായ നേട്ടത്തിന് വഴിതെളിയിച്ചു.